തിരൂർ : മലയാളത്തിന്റെ ബഷീർ എന്ന പ്രയോഗം മലയാളഭാഷ ലോകസാഹിത്യത്തിന് അഭിമാനപുരസ്സരം സംഭാവനചെയ്ത ബഷീർ എന്നൊരു നോട്ടം കൂടി ഉൾച്ചേർത്തിട്ടുണ്ട്. കാലം ചെല്ലും തോറും ബഷീർസാഹിത്യവും ദർശനവും രാഷ്ട്രീയവുമെല്ലാം തിളങ്ങി വരുന്നു എന്നത് ഒരു ഭംഗിവാക്കു മാത്രമല്ലല്ലോ. ബഷീർകൃതികൾ ഇക്കാലത്തും മലയാളഭാഷയിലും സംസ്കാരത്തിലും എരിഞ്ഞു കൊണ്ടിരിക്കുന്നു. ഗൾഫ് മലയാളി സാംസ്കാരികസംഘടനയായ പ്രവാസി ദോഹയുടെ 23-ാമത് ബഷീർ പുരസ്കാരം തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയ്ക്കാണ് ലഭിച്ചത്. അതിന്റെ പശ്ചാത്തലത്തിൽ മലയാളസർവകലാശാലയിൽ ഈ വർഷം ബഷീർദിനങ്ങൾ ആഘോഷിക്കാനും വൈക്കം മുഹമ്മദ് ബഷീർ പഠനകേന്ദ്രം സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. അതോടനുബന്ധിച്ച് 2025 മാർച്ച് 17, 18 ,19 ,20 ,21 ദിവസങ്ങളിലാണ് മലയാളസർവകലാശാല ബഷീർദിനങ്ങൾ ആഘോഷിക്കുന്നത്.
പ്രോഗ്രാം കൺവീനർ ഡോ. മുഹമ്മദ് റാഫി എൻ. വി. സ്വാഗതം പറഞ്ഞ ചടങ്ങ് സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി യൂണിയൻ ചെയർ പേഴ്സൺ ഗായത്രി കെ. അധ്യക്ഷത വഹിച്ചു . പ്രൊഫ. ഡോ. കെ. എം. അനിൽ ‘മനുഷ്യൻ: ബഷീർ ഭാവനയിൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സാഹിത്യരചനാസ്കൂൾ ഡയറക്ടർ ഡോ . കെ. ബാബുരാജൻ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. വരും ദിനങ്ങളിൽ ആർട്ടിസ്റ്റ് കെ.ഷരീഫ്, അനീസ്ബഷീർ,പി. എ. നാസിമുദ്ദീൻ,മാങ്ങാട് രത്നാകരൻ എന്നിവർ പ്രഭാഷണം നടത്തും. എം. പി. അനസ് എഴുതിയ സുൽത്താൻ മാല വിദ്യാർത്ഥികൾ അവതരിപ്പിക്കും. സർവകലാശാല തീയറ്റർ ക്ലബ് സംഘടിപ്പിക്കുന്ന ‘ബഷീറിന്റെ പെണ്ണുങ്ങൾ’ നാടകം അരങ്ങേറും, ബഷീർ കൃതികളെ അടിസ്ഥാനമാക്കിയുള്ള പ്രശ്നോത്തരിയും നടത്തപ്പെടുന്നതാണ്.