ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

‘ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്  ഇന്ന് (18.07.18) തുടക്കമാകും

‘ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് (18.07.18) തുടക്കമാകും

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ‘ദര്‍ശിനി’ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും.  രണ്ട് നാള്‍ നീണ്ടു നില്‍ക്കുന്ന മേള രാവിലെ 10 മണിയ്ക്ക് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം  ചെയ്യും.  പ്രശസ്ത സംവിധായകന്‍ പി.പി.സുദേവന്‍ മുഖ്യാതിഥിയായി പങ്കെടുക്കും അദ്ദേഹത്തിന്‍റെ ‘അകത്തോ പുറത്തോ’എന്ന ചിത്രം ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കും.
ദര്‍ശിനി 2018ന് തുടക്കമാകുമ്പോള്‍ മലയാളസര്‍വകലാശാലയുടെ നാലു തിരശ്ശീലകളില്‍ വിരിയാന്‍ പോകുന്നത് ലോകസിനിമയിലെയും ഇന്ത്യന്‍/മലയാള സിനിമകളിലെയും ഏറ്റവും പുതിയ തുടിപ്പുകളാണ്. ലോകോത്തര ചലച്ചിത്രമേളകളില്‍ കൈയടി നേടിയ മുപ്പതോളം ചിത്രങ്ങള്‍ ചലച്ചിത്രമേളയെ സമ്പന്നമാക്കുമ്പോള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എട്ട് യാത്രാചിത്രങ്ങള്‍ ദര്‍ശിനി 2018ന്‍റെ സവിശേഷതയായി കാണാം.
കിരോസ്തമിയുടെ ‘ടെന്‍’, സ്റ്റീഫന്‍ കൊമാന്‍ററേവിന്‍റെ ‘ഡയറക്ഷന്‍സ്’, ഫാത്തിഹ് അകിന്‍റെ  ‘ഇന്‍ ജൂലൈ’, ഇന്‍ഗ്ലിക ട്രിഫനോവയുടെ ‘ലെറ്റര്‍ റ്റു അമേരിക്ക’, പീറ്റര്‍ വെയറിന്‍റെ ‘ദ വേ ബാക്ക്’, വാള്‍ട്ടര്‍ സാലസിന്‍റെ ‘സെന്‍ട്രല്‍ സ്റ്റേഷന്‍’, കര്‍സോന്‍ കദറിന്‍റെ ‘ബേകാസ്’ എന്നീ എട്ട് ചിത്രങ്ങളാണ് യാത്രാചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
പോയവര്‍ഷത്തില്‍ പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ക്ക് പുറമെ സെര്‍ബിയന്‍ സംവിധായകന്‍ ‘എമിര്‍ കുസ്റ്റേറിക്ക’ സിനിമകളുടെ തിരിഞ്ഞുനോട്ടം വിഭാഗത്തില്‍ ‘ദ ടൈം ഓഫ് ജിപ്സീസ്’, ‘ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റ്’, ‘ഓണ്‍ ദ മില്‍ക്കി റോഡ്’, ‘ലൈഫ് ഈസ് എ മിറാക്കിള്‍’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വി.സി. അഭിലാഷ് സംവിധാനം ചെയ്ത ‘ആളൊരുക്കം’, അഭിലാല്‍ ഡേവിസണ്‍ സംവിധാനം ചെയ്ത ‘വിഷു’ എന്നീ സിനിമകളുടെ  പ്രത്യേക പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.
19ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍  ഉദ്ഘാടനം ചെയ്യും. സമാപനചിത്രമായി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഏദന്‍’ പ്രദര്‍ശിപ്പിക്കും.