ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

‘അറബിമലയാളം ഗൗരവപൂര്‍ണമായ  പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിട്ടില്ല.  – ഡോ.അനില്‍ വള്ളത്തോള്‍

‘അറബിമലയാളം ഗൗരവപൂര്‍ണമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിട്ടില്ല. – ഡോ.അനില്‍ വള്ളത്തോള്‍

 

തിരൂര്‍: ‘അറബിമലയാളം ഗൗരവപൂര്‍ണമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിട്ടില്ലെന്നും ഗവേഷകരായ പുതുതലമുറ അതിന് വേണ്ട പ്രധാന്യം നല്‍കേണ്ടതാണെന്നും മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍.  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെയും മോയിന്‍കുട്ടി മാപ്പിള അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘അറബിമലയാള വിജ്ഞാനം’ എന്ന വിഷയത്തില്‍ നടത്തിയ ഏകദിനസെമിനാറിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷനറി മലയാളം അറബിമലയാളത്തേക്കാള്‍ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നും അറബിമലയാളത്തിന്‍റെ വ്യതിരിക്തതയും പ്രധാന്യവും തിരിച്ചറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പാര്‍ശ്വവത്കൃതമായ സമൂഹത്തിന്‍റെ സര്‍ഗശേഷിയെ അടയാളപ്പെടുത്താന്‍ അറബിമലയാളത്തിന് സാധിച്ചിട്ടുണ്ട്. ഭാഷാപരമായ അന്യത്വവും, അപരിചിതമായ ഉള്ളടക്കവും, പാഠപുസ്തകങ്ങളില്‍ നിന്നുള്ള മാറ്റിനിര്‍ത്തലുകളുമാണ് അറബിമലയാളത്തെ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കാന്‍ കാരണമായത്.  മലയാളസാഹിത്യചരിത്രത്തെ  കുറിച്ച് പഠിക്കുമ്പോള്‍ തീര്‍ച്ചയായും അറബിമലയാളത്തെ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ടി.കെ. ഹംസയുടെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാറില്‍  ഡോ. ഹുസൈന്‍ രണ്ടത്താണി രചിച്ച ‘Mappila Songs and Performing Arts’ ഡോ.പി.എ. അബൂബക്കര്‍ രചിച്ച ‘അറബിമലയാളം- മലയാളത്തിന്‍റെ ക്ലാസിക്കല്‍ ഭാവങ്ങള്‍’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടന്നു.  കാലടി സംസ്കൃത സര്‍വകലാശാല പ്രൊഫസര്‍ ഡോ.ഷംസാദ് ഹുസൈന്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തി.  ‘മാപ്പിളപ്പാട്ടിന്‍റെ നാള്‍വഴികള്‍’ എന്ന വിഷയത്തില്‍ ഫൈസല്‍ എളേറ്റില്‍   സോദാഹരണപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. എം. ശ്രീനാഥന്‍, ഡോ. പി.എ. അബുബക്കര്‍, ഡോ. പി.പി. അബ്ദുല്‍റസാഖ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  ഡോ.സെയ്തലവി, കെ.പി.കുട്ടി വാക്കാട്, ഹംസയോഗ്യന്‍, റസാഖ് പയമ്പ്രോട്ട് എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.