ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളസര്‍വകലാശാലയിലെ ഡി. ലിറ്റ് ബിരുദദാന ചടങ്ങിന് ഗവര്‍ണര്‍ എത്തുന്നു.

മലയാളസര്‍വകലാശാലയിലെ ഡി. ലിറ്റ് ബിരുദദാന ചടങ്ങിന് ഗവര്‍ണര്‍ എത്തുന്നു.

2021 മാര്‍ച്ച് 03

ഭാഷയിലും സാഹിത്യത്തിലും കലാസാംസ്കാരിക രംഗങ്ങളിലും മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാകവി ശ്രീ. അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാട്, ഡോ. സ്കറിയ സക്കറിയ, ശ്രീ. സി. രാധാകൃഷ്ണന്‍,ശ്രീ. വി.എം. കുട്ടി എന്നീ നാല് വിശിഷ്ട വ്യക്തികള്‍ക്ക് ഡി-ലിറ്റ്പുരസ്കാരങ്ങള്‍ മലയാളസര്‍വകലാശാലയിലെ ചാന്‍സലര്‍ കൂടിയായ ബഹു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാര്‍ച്ച് 3ന് വിതരണം ചെയ്യും.

സര്‍വകലാശാലയുടെ പ്രഥമ ഡി-ലിറ്റ് ബിരുദമാണ് ഗവര്‍ണര്‍ രാവിലെ 11.30ന് ക്ഷണിക്കപ്പെട്ട സദസില്‍ വെച്ച് നല്‍കുന്നത്. നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ സി. രാധാകൃഷ്ണന്‍, ഭാഷാപണ്ഡിതനും ഗവേഷകനുമായ പ്രൊഫ. സ്കറിയ സക്കറിയ, മാപ്പിളപ്പാട്ട് കലാകാരനും ഗവേഷകനും എഴുത്തുകാരനുമായ വി.എം. കുട്ടി എന്നിവര്‍ക്കാണ് അക്കിത്തത്തിന് പുറമെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം (ഡി. ലിറ്റ്)  സമ്മാനിക്കുന്നത്. അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് മരണാനന്തര ബഹുമതിയായിട്ടാണ് ബിരുദം സമര്‍പ്പിക്കുന്നത്. മലയാളസര്‍വകലാശാലയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, നിര്‍വാഹകസമിതി അംഗം കെ.പി. രാമനുണ്ണി, രജിസ്ട്രാര്‍ ഡോ. ഡി.ഷൈജന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.എം. റെജിമോന്‍ എന്നിവരും ഡിലിറ്റ് ബിരുദത്തിനും അര്‍ഹരായവരും വേദി പങ്കിടും. കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡം അനുസരിച്ചാണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. സര്‍വകലാശാല ആസ്ഥാനത്ത് ബുധനാഴ്ച രാവിലെ 11ന് എത്തുന്ന ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ്ഖാനെ സോപാനം പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടെ സ്വീകരിക്കും. 11.15ന് സര്‍വകലാശാല കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന സെനറ്റ് യോഗത്തില്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദത്തിന് അര്‍ഹരായവരെ കുറിച്ച് വൈസ് ചാന്‍സലര്‍ സംസാരിക്കും. തുടര്‍ന്ന് ചാന്‍സലര്‍ ബിരുദ സമര്‍പ്പണം നടത്തുന്നതാണ്.  10 മിനുട്ടിനുള്ളില്‍ സെനറ്റ് യോഗ നടപടികള്‍ പൂര്‍ത്തിയാക്കി കേരളീയ വസ്ത്രം ധരിച്ച ഗവര്‍ണറേയും വിശിഷ്ട വ്യക്തികളെയും ഘോഷയാത്രയായി സമ്മേളനവേദിയില്‍ എത്തിക്കും. രാവിലെ 11.30ന് ആരംഭിക്കുന്ന ബിരുദദാനചടങ്ങ് ഒരുമണിക്കൂറിനകം പൂര്‍ത്തിയാകും. രജിസ്ട്രാര്‍ പൊതുസഭാംഗങ്ങള്‍, നിര്‍വ്വാഹകസമിതി  അംഗങ്ങള്‍, ഫാക്കല്‍റ്റി ഡീനുകള്‍, വൈസ് ചാന്‍സലര്‍ എന്ന ക്രമത്തിലാണ് ബിരുദദാന ചടങ്ങ് നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കുക. കോണ്‍വെക്കേഷന്‍റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല ഫോക്ലോര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ ചമയപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.

വിജ്ഞാനം മലയാളത്തിലൂടെ എന്ന ദൗത്യം നിര്‍വഹിക്കുന്നതിനായി ഭാഷാപിതാവ് തുഞ്ചത്താചാര്യന്‍റെ മണ്ണില്‍ 2012 നവംബര്‍ 1ന് സമാരംഭം കുറിച്ച സര്‍വകലാശാല ഇന്ന് കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമാണ്. സ്വന്തമായ സ്ഥലത്തിനുപുറമെ 80 കോടി രൂപ ചെലവില്‍ ആസ്ഥാനമന്ദിര നിര്‍മ്മാണത്തിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ കഴിഞ്ഞ ഫെബ്രുവരി 16ന് തറക്കല്ലിടുകയും ചെയ്തു. ജ്ഞാനപീഠ ജേതാവും മലയാളത്തിന്‍റെ അഭിമാനവുമായ എം.ടി. വാസുദേവന്‍ നായര്‍ മലയാളസര്‍വകലാശാലയിലെ ആദ്യ എമിററ്റസ് പ്രൊഫസറാണ്. കെ. പി. രാമനുണ്ണി, എം. ആര്‍. രാഘവവാര്യര്‍ എന്നിവരെ ആയോജിത ഫാക്കല്‍റ്റിയായി നിയമിക്കാനും സര്‍വകലാശാലയ്ക്ക് കഴിഞ്ഞും. സര്‍വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന പത്രസമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, രജിസ്ട്രാര്‍ ഡോ. ഡി. ഷൈജന്‍, പരീക്ഷാകണ്‍ട്രോളര്‍ ഡോ.പി.എം. റെജിമോന്‍, വൈസ് ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീ.വി.സ്റ്റാലിന്‍ എന്നിവര്‍ പങ്കെടുത്തു.

 

Download File