ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

‘കേരളീയ നവോത്ഥാനത്തിന്‍റെ ദേശീയപരിപ്രേക്ഷ്യം’ ചര്‍ച്ചചെയ്ത് ദേശീയസെമിനാറിന്‍റെ രണ്ടാംദിനം

‘കേരളീയ നവോത്ഥാനത്തിന്‍റെ ദേശീയപരിപ്രേക്ഷ്യം’ ചര്‍ച്ചചെയ്ത് ദേശീയസെമിനാറിന്‍റെ രണ്ടാംദിനം

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ രണ്ട് ദിവസമായി നടന്നു കൊണ്ടിരിക്കുന്ന ‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിവിധ ധാരകള്‍’ എന്ന ദേശീയസെമിനാര്‍ ഇന്ന് സമാപിക്കും. സെമിനാറിന്‍റെ രണ്ടാം ദിവസം ‘കേരളീയ നവോത്ഥാനത്തിന്‍റെ ദേശീയപരിപ്രേക്ഷ്യം’ എന്ന സെഷനില്‍ ഡോ.ടി.കെ. ആനന്ദി, സണ്ണി എം കപിക്കാട്, പ്രൊഫ.ഇന്ദു അഗ്നിഹോത്രി, അഷ്റഫ് കടയ്ക്കല്‍, പ്രൊഫ..ബി.രാജീവന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കൊളോണിയല്‍ ഭരണത്തിന്‍റെ സാധ്യതകളാണ് ഇന്ത്യയില്‍ നവോത്ഥാനം സാധ്യമാക്കിയതെന്ന് ‘നവോത്ഥാനത്തിന്‍റെ കീഴാളധാരകള്‍’ എന്ന വിഷയത്തില്‍ സംസാരിച്ചുകൊണ്ട് സണ്ണി എം കപിക്കാട് വ്യക്തമാക്കി. വ്യവസ്ഥയുടെ ഭാഗമായി പഠിക്കുന്ന പാഠപുസ്തകങ്ങളില്‍ പോലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പഠിപ്പിക്കുന്നില്ല എന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു.  പ്രബലമായ ചരിത്രധാരയായി കീഴാള നവോത്ഥാനത്തെ കാണണമെന്നും കൂട്ടിച്ചേര്‍ത്തു.
സാമൂഹികമായ മാറ്റത്തിന് മുന്നില്‍ നിന്ന സ്ത്രീകളുടെ ചരിത്രം പലപ്പോഴും എഴുതപ്പെടുന്നില്ല എന്ന് ഡോ.ടി.കെ. ആനന്ദി, ‘നവോത്ഥാനവും സ്ത്രീയും’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. ഇക്കാലത്ത് നടക്കുന്ന സാമൂഹിക മുന്നേറ്റങ്ങളില്‍ ഒന്നും തന്നെ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ല എന്നും സാമൂഹികസാമ്പത്തിക വ്യവസ്ഥിതിയെ കുറിച്ച് പഠിക്കുന്നതില്‍ ഇന്നും മാര്‍ക്സിസം പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്നും  ‘നവോത്ഥാനം ശക്തിയും ദൗര്‍ബ്ബല്യവും’ എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് പ്രൊഫ. ഇന്ദു അഗ്നിഹോത്രി പറഞ്ഞു.
തുടര്‍ന്ന് കലാപരിപാടികളുടെ ഭാഗമായി സുരേഷ് കാളിയത്ത് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, സോപാനം സ്കൂള്‍ ഓഫ് പഞ്ചവാദ്യം അവതരിപ്പിക്കുന്ന ഡ്രംസര്‍ക്കിള്‍  എന്നിവ അവതരിപ്പിച്ചു. ഡോ.രാജീവ് മോഹന്‍, ഡോ. എം.ശ്രീനാഥന്‍, ഡോ. കെ.എം.അനില്‍, കെ.എസ്.ഹക്കീം എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
സമാപനസമ്മേളനം കേരളകലാമണ്ഡലം വൈസ്ചാന്‍സലര്‍ പ്രൊഫ.ടി.കെ. നാരായണന്‍ നിര്‍വഹിക്കും. പരിപാടിയുടെ ഭാഗമായി ഷൈജുദാമേദരനെ ആദരിക്കും. കെ.കെ. രാമചന്ദ്രന്‍ പുലവര്‍ അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്  അരങ്ങേറും.